Tuesday, January 28, 2014


ഗാന്ധിജി ഗോഡ്സെ ചരിത്രത്തിലെ ദൂരം 
"ഇമ്മട്ടില്‍ മജ്ജയും മാംസവുമാര്‍ന്ന ഒരു മനഷ്യന്‍ ഈ ഭൂമുഖത്ത് നടന്നുപോയതായി വരുംതലമുറ വിശ്വസിക്കില്ലതന്നെ"

ഗാന്ധിജിയെക്കുറിച്ച് അദ്ദേഹത്തിന്റെ മരണവേളയില്‍ വിശ്രുത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ നടത്തിയ പ്രതികരണം ആ ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും ഉജ്വലമായ വിശദീകരണമാണ്. ജീവിതംപോലെ പരിശുദ്ധമായ മഹാത്മാവിന്റെ പുഞ്ചിരി കവര്‍ന്ന ഘട്ടത്തിലെ വിയോഗത്തിന്റെ വേദനയ്ക്കപ്പുറം മനുഷ്യ നന്മയുടെ കുറേ സൂചനകളും ഐന്‍സ്റ്റീന്റെ വാക്കുകളില്‍ തുളുമ്പുന്നുണ്ട്. പകര്‍ത്തിവയ്ക്കാന്‍ അത്ര എളുപ്പമല്ലാത്ത മാതൃകകള്‍ അവശേഷിപ്പിച്ചുപോയ ഗാന്ധിജിയുടെ 'സത്യാന്വേഷണ പരീക്ഷകള്‍' ദരിദ്രരോടുള്ള ആഭിമുഖ്യത്താല്‍ നിബിഡമാണ്. സാധാരണ ഹിന്ദുസ്ഥാനിയുടെ പ്രയോഗം, ലളിതമായ വസ്ത്രധാരണം, തീവണ്ടികളില്‍ താഴ്ന്ന ക്ളാസിലെ യാത്ര- തുടങ്ങിയവയിലൂടെ അദ്ദേഹം അടിസ്ഥാനവര്‍ഗങ്ങളുടെ ഭാഷയിലേക്ക് സ്വയം പരിവര്‍ത്തിക്കുകയായിരുന്നു.

സത്യം, ധാര്‍മികത, നീതി, വിശ്വാസം തുടങ്ങിയ മണ്ഡലങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സ്വയംസമര്‍പ്പണംതന്നെ നടത്തുകയുംചെയ്തു ഗാന്ധിജി. അത്തരം സംഭാവനകള്‍ മുന്‍നിര്‍ത്തിയും അദ്ദേഹത്തിന്റെ നിലപാടുകള്‍ വിമര്‍ശവിധേയമാക്കിയും ഒട്ടേറെ കൃതികളും പഠനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഗാന്ധിസാഹിത്യത്തിന്റെ വിപുലമായ സഞ്ചികയിലേക്ക് മലയാളത്തിന്റെയും കുറേ കൂട്ടിച്ചേര്‍ക്കലുകളുണ്ടായി. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ എം റോയിയുടെ 'ഗാന്ധി അബ്ദുള്ള ഗാന്ധി ഗോഡ്സെ' എന്ന പുസ്തകം അതില്‍ ശ്രദ്ധേയമായ ഒന്നാണ്.

ഗാന്ധിജിയെ അതിവൈകാരികമായി സമീപിച്ച് ഒരുതരം ദൈവികപരിവേഷം നല്‍കുന്ന പുസ്തകങ്ങള്‍ പല ഭാഷകളിലുമുണ്ടായിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ ലോകവീക്ഷണങ്ങളിലെയും സമരരൂപങ്ങളിലെയും പരിമിതികള്‍ പറയാന്‍ മടിക്കാത്ത പഠനങ്ങളും ലഭ്യമാണ്. ടോള്‍സ്റ്റോയ്, ഹെന്റി തോറോ, എഡ്വേര്‍ഡ് കാര്‍പെന്റര്‍ തുടങ്ങിയവരുടെ സ്വാധീനങ്ങളും ഹിന്ദു-ബുദ്ധ മതങ്ങളുടെ പ്രേരണകളും രൂപപ്പെടുത്തിയ വ്യക്തിത്വം വായിച്ചെടുത്ത നിരീക്ഷണങ്ങളും അവയില്‍ക്കാണാം. ആധുനിക ശാസ്ത്ര-സാങ്കേതിക കുതിപ്പുകളോട് അനുകമ്പയില്ലാത്തവിധം അകലംപുലര്‍ത്തുന്നതിലൂടെ മുതലാളിത്ത വികസനത്തെപ്പോലും തടഞ്ഞതായി അഭിപ്രായപ്പെട്ടവരുമുണ്ട്. ഗാന്ധിജിയുടെ സ്വദേശി, മതസൌഹാര്‍ദാഹ്വാനം, സ്വാശ്രയത്വം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ആഗ്രഹചിന്തകള്‍ക്കപ്പുറം വളര്‍ന്നില്ലെന്ന് ചിലര്‍ പരിതപിച്ചതും കാണാതിരുന്നുകൂടാ.

ആദര്‍ശാത്മകമായ ജീവിതസമസ്യയായി വിലയിരുത്തുന്ന ഒരു രീതിശാസ്ത്രത്തിന്റെ വെളിച്ചത്തിലാണ് റോയ് മഹാത്മാവിനെ പുനരാനയിക്കുന്നത്. അതിനദ്ദേഹം ഒരേ മുഖമുള്ള പുസ്തകങ്ങളെയും പഠനങ്ങളെയുമാണ് അവലംബിച്ചിട്ടുള്ളതും. ഗ്രന്ഥസൂചിക പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുകയുംചെയ്യും. പുതിയ കാലത്തിന്റെ നിരവധി ഭീഷണികള്‍ക്കുള്ള രാഷ്ട്രീയ സാന്ത്വനങ്ങളിലൊന്നായി ഗാന്ധിസത്തെ പുനഃസ്ഥാപിക്കുന്നതിലാണ് റോയിക്കു താല്‍പ്പര്യം. അതില്‍ അവ്യക്തതയില്ല. എന്നാല്‍, ഗാന്ധിജിയെ മനഃശാസ്ത്രപരമായി അടയാളപ്പെടുത്തുന്നതിലൂടെ ചരിത്രവസ്തുതകളെ അനാഥമാക്കുകയാണ് ഇവിടെ. "... മഹാത്മാഗാന്ധിയെ ഒട്ടും മനസ്സിലാക്കാന്‍ കഴിയാതെപോയ രണ്ടു മനുഷ്യര്‍ ചരിത്രത്തിന്റെ വഴിയിലൂടെ കടന്നുപോയി. ഗാന്ധിജിയുടെ പുത്രനായ ഹരിലാല്‍ ഗാന്ധിയും ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയും. ഹരിലാല്‍ കണ്ടത് ബാരിസ്റ്റര്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന പിതാവിനെമാത്രമാണ്. ഗോഡ്സെ കണ്ടതാവട്ടെ ഗുജറാത്തിലെ കത്യഹാറില്‍ ജനിച്ച ഒരു വൈശ്യഹിന്ദുവായ ഗാന്ധിയെയും. അവരുടെ കണ്ണിലുണ്ടായിരുന്നത് ഏറെ ബലഹീനതകളും പിഴവുകളുമുണ്ടായിരുന്ന ഗാന്ധി എന്ന പച്ചമനുഷ്യനാണ്...'' എന്ന വാദം ഭാഗികമായേ ശരിയാവുന്നുള്ളു. വ്യക്തികളുടെ കാഴ്ചകള്‍ നിശ്ചയിച്ചുറപ്പിക്കുന്ന രാഷ്ട്രീയ സമ്പദ്വ്യവസ്ഥയുടെ പ്രേരണകള്‍ക്കുനേരെ ഗ്രന്ഥകാരന്‍ മൌനംനടിക്കുന്നത് ഒരു സമീപനത്തിന്റെ ബലഹീനതയായിട്ടുകൂടിയാണ് വിലയിരുത്തേണ്ടത്. ഗോഡ്സെയുടെ ഗാന്ധിനിരാകരണം വ്യക്തിമനസ്സിലെ വികര്‍ഷണഭാവമല്ല.

ഹരിലാല്‍ എന്ന ചോദ്യചിഹ്നം, അബ്ദുള്ള ഗാന്ധിയുടെ ജീവിതം, ഒരു പിതാവിന്റെ മനോവ്യഥകള്‍, മരണത്തിനുമുമ്പുള്ള ഗാന്ധിസംഭാഷണം, ഗോഡ്സെ കടന്നുവന്ന വഴികള്‍. പ്രതിക്കൂട്ടിലെ നാഥുറാം ഗോഡ്സെ, വധത്തിനുപിന്നില്‍ എന്തെല്ലാമായിരുന്നു? ഗാന്ധിജിയോടുള്ള അടങ്ങാത്ത പക, എല്ലാം നഷ്ടപ്പെട്ടുവെന്നറിഞ്ഞിട്ടും, വധശിക്ഷയുടെ ദിവസം, വധവും ആര്‍എസ്എസും തമ്മിലുള്ള ബന്ധം, ഗാന്ധി കുടുംബവും ഘാതകനും, ഗാന്ധിവധത്തിനു പിന്നില്‍ എന്തായിരുന്നു, മതവും വിശ്വാസവും, എന്റെ ദൈവം എന്നിങ്ങനെയുള്ള അധ്യായ വിഭജനത്തിലൂടെയാണ് റോയ് തന്റെ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതില്‍ പതിനൊന്നാം അധ്യായമായ 'വധവും ആര്‍എസ്എസും തമ്മിലുള്ള ബന്ധം' ഹിന്ദുത്വത്തിന് കുറ്റവിമുക്തി നല്‍കുന്ന അലസവിചാരങ്ങള്‍കൊണ്ട് നിറച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ പരിശോധന നിര്‍ബന്ധമാക്കുന്നു.

ഗാന്ധിജിയും ഗോഡ്സെയും ഹിന്ദുമതവിശ്വാസികളായിരുന്നു. ഇരുവരും ഗീത വായിച്ചിരുന്നു. എന്നാല്‍, അതിന്റെ സന്ദേശമുള്‍ക്കൊണ്ടത് വ്യത്യസ്തമായിട്ടായിരുന്നെന്നുമാത്രം. പരമ്പരാഗതമായ അര്‍ഥം തൃപ്തമാക്കിയ വിശ്വാസിതന്നെയായിരുന്നു ഗാന്ധിജി. കസ്തൂര്‍ബ ഗാന്ധിക്ക് അസുഖം പിടിപെട്ടപ്പോള്‍ മൃഗക്കൊഴുപ്പടങ്ങിയ പാനീയം നിര്‍ദേശിച്ച ഡോക്ടറോട് അദ്ദേഹം യോജിക്കുകപോലുമുണ്ടായില്ല. വൈക്കം സത്യഗ്രഹ കാലയളവില്‍ ശ്രീനാരായണഗുരുവുമായി ഗാന്ധിജി നടത്തിയ ചര്‍ച്ചയും ഇതോട് ചേര്‍ത്തുവയ്ക്കാം. ഇരുവരുടെയും കൂടിക്കാഴ്ച നടന്ന മനയ്ക്കലെ ആല്‍മരം ചൂണ്ടി ഗാന്ധി ചോദിച്ചത്, അവയിലെ ഇലകളെല്ലാം ഒരുപോലെയാണോ എന്നായിരുന്നു. അതിന് ഗുരു നല്‍കിയ മറുപടി ഇങ്ങനെ: ഇലകള്‍ വ്യത്യസ്തമാണെങ്കിലും അവയെല്ലാം അരച്ച് നീരാക്കി രുചിച്ചാല്‍ ഒരേ രസമായിരിക്കും എന്നാണ്. ഇത്രയും 'ശുദ്ധി' പുലര്‍ത്തിയ മഹാത്മാവ് നാഥുറാം വിനായക് ഗോഡ്സെയുടെ മനസ്സില്‍ അനഭിമതനായതെന്തുകൊണ്ട്? ഇവിടെയാണ് ഗാന്ധിജിയുടെ ഹിന്ദുചര്യയും ഗോഡ്സെയുടെ മതവും പരസ്പരം ഏറ്റുമുട്ടിയതിന്റെ പൊരുള്‍ ആഴത്തില്‍ തിരയേണ്ടത്. ഹിംസാത്മകമായ ഹിന്ദുത്വത്തിന് ഒരിക്കലും സ്വീകാര്യമാവുമായിരുന്നില്ല ഗാന്ധിജിയുടെ വിശാല ജനാധിപത്യ മതബോധം. ഈ വൈരുധ്യമാവണം ഗോഡ്സെയുടെ തോക്കില്‍ വെടിയുണ്ടയായി കയറിക്കൂടി ഗാന്ധിജിയുടെ നെഞ്ചകം പിളര്‍ത്തത്. രാമരാജ്യം എന്നതുകൊണ്ട് മഹാത്മാവ് അര്‍ഥമാക്കിയിരുന്നത് സാധാരണമനുഷ്യരുടെ ലോകയാഥാര്‍ഥ്യമാണ്. അടുക്കളക്കാരന്‍പോലും ഇടപെടുന്ന വ്യവസ്ഥയായി ജനാധിപത്യത്തെ കണ്ട ലെനിനെപ്പോലെ അദ്ദേഹം അവസാന പൌരനും ഇടമുള്ള ഭരണസംവിധാനമാണ് വിഭാവനംചെയ്തത്. എന്നാല്‍, ഹിന്ദു വര്‍ഗീയതയുടെ രാമരാജ്യം മനുഷ്യര്‍ക്ക് വാസയോഗ്യമല്ലാത്ത ദൈവിക ഇരിപ്പിടവും. ഇത്തരം കുറേ വസ്തുതകള്‍ക്കുനേരെ കണ്ണടയ്ക്കുന്ന റോയ് തുടര്‍ന്ന് എഴുതുന്നു: "...നാഥുറാം വിനായക് ഗോഡ്സെ ഒരു രാഷ്ട്രീയ സ്വയംസേവകനായിരുന്നോ? അല്ലെങ്കില്‍ ആര്‍എസ്എസിന് ഗാന്ധിജിയുടെ വധത്തില്‍ പങ്കുണ്ടായിരുന്നോ... അറുപതു വര്‍ഷത്തിനുശേഷവും ഇന്നത് വിവാദപ്രശ്നമായി തുടരുകയാണ്. ഇന്നും പ്രസംഗവേദികളില്‍നിന്ന് ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസുകാരാണെന്ന പ്രസ്താവന ഉയര്‍ന്നു കേള്‍ക്കാറുണ്ട്...'' ഇങ്ങനെയൊരു ആമുഖം വരാനിരിക്കുന്ന പെരും അപകടങ്ങളുടെ വാതില്‍ തള്ളിത്തുറന്നുകൊണ്ടാണ് വികസിക്കുന്നത്: "...നാഥുറാം ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നത് ഗാന്ധിവധത്തില്‍ ആ'പ്രസ്ഥാനത്തിനുള്ള പങ്കിനു തെളിവായി ഭരണകൂടവും മറ്റു നേതാക്കളും ഉയര്‍ത്തിക്കാട്ടി. ഒരുകാലത്ത് ആര്‍എസ്എസില്‍ ചേര്‍ന്ന നാഥുറാം 1934ല്‍ അതിന് തീവ്രവാദസ്വഭാവമില്ലെന്ന കാരണത്താല്‍ ആ പ്രസ്ഥാനത്തോടു വിടപറഞ്ഞ് ഹിന്ദുമഹാസഭയില്‍ ചേര്‍ന്നുവെന്ന് നാഥുറാംതന്നെ തന്റെ പ്രസ്താവനയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആര്‍എസ്എസിന് അംഗത്വപ്പട്ടികപോലുമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ നാഥുറാമിന്റെ അംഗത്വക്കാര്യം തെളിയിക്കാനാവാത്ത ഒരു കാര്യം. എന്നു മാത്രമല്ല, ആര്‍എസ്എസുമായുള്ള നാഥുറാമിന്റെ ബന്ധം പതിന്നാലുവര്‍ഷംമുമ്പായിരുന്നു എന്നതുകൊണ്ടുതന്നെ ആര്‍എസ്എസിന്റെ പ്രേരണയായിരുന്നു അയാള്‍ക്കുണ്ടായിരുന്നതെന്ന വാദത്തെ ആര്‍എസ്എസിന്റെ നേതൃത്വം നിഷേധിച്ചുകൊണ്ടുമിരുന്നു...'' (പേജ് 81, 82) എന്ന ഭാഗം സാമാന്യബോധത്തിന്റെ മാനദണ്ഡംമാത്രംവച്ചുനോക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ശരിയെന്നു തോന്നിയേക്കാം. എന്നാല്‍, റോയ് സ്വീകരിച്ചതിനേക്കാള്‍ ഗൌരവമുള്ള സമീപനത്തിലൂടെയേ ഇക്കാര്യം വിലയിരുത്താനാവൂ.

സാങ്കേതികമായ അംഗത്വക്കാര്യംമാത്രം മാനദണ്ഡമാക്കിയാല്‍ പല ചരിത്രവസ്തുതകളും തെളിയാതെപോകും. ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാംസ്റ്റൈന്‍സിനെയും രണ്ടു മക്കളെയും തീയിലവസാനിപ്പിച്ച ദാരാസിങ്. ശ്രീരാമസേന രൂപീകരിച്ച് സദാചാര പൊലീസുകാരനായ പ്രമോദ് മുത്തലിക്ക് തുടങ്ങിയവരും നാഥുറാം വിനായക് ഗോഡ്സെയെപ്പോലെ സംഘടനകളില്ലാത്തവരാകും. ഇത്തരം അസഹിഷ്ണുതയുടെ എല്ലാ പ്രവൃത്തികള്‍ക്കും പിന്നില്‍ കാവിപ്പടയുടെ തത്ത്വശാസ്ത്രമാണ് ഇന്ധനമായിട്ടുള്ളത്. വ്യക്തികള്‍ എന്നതിലുപരി അവരെല്ലാം ചില പ്രവണതകളാണ്.

1948 ജനുവരി 30നാണ് ഗാന്ധിജി വധിക്കപ്പെടുന്നതെങ്കിലും ആ രാഷ്ട്രദുരന്തത്തിന് എത്രയോ മുമ്പ് അരങ്ങൊരുക്കപ്പെട്ടുകഴിഞ്ഞിരുന്നു. ജനുവരി 20ന് മദന്‍ലാല്‍ പഹ്വയെന്ന ഇരുപത്തഞ്ചുകാരന്‍ മഹാത്മാഗാന്ധിയെ ലക്ഷ്യമാക്കി പ്രാകൃതമായ ഒരു ബോംബെറിഞ്ഞിരുന്നുവെന്നതും പ്രധാനം. ബിര്‍ള മന്ദിരത്തിലെ പ്രാര്‍ഥനാവേളയിലായിരുന്നു പഹ്വയുടെ മിന്നലാക്രമണം. ഗാന്ധിജി ഇരുന്നിടത്തുനിന്ന് 75 അടി അകലെ ബോംബ് പൊട്ടി. ഒരു കിറുക്കന്‍ യുവാവിന്റെ അലക്ഷ്യപ്രവൃത്തിയായേ അന്ന് ഇന്ത്യ അതിനെ കണ്ടിരുന്നുള്ളു. ആ സമയത്ത് നാഥുറാം സംഭവസ്ഥലത്തുണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗൂഢാലോചന സ്ഥിരീകരിക്കുന്ന മറ്റുചില റിപ്പോര്‍ട്ടുകളുമുണ്ടായി. ജനുവരി 30ന് നാഥുറാം ഗാന്ധിജിക്കുനേരെ വെടിയുതിര്‍ക്കുന്നതിന് രണ്ടുമണിക്കൂര്‍മുമ്പ് ഗാന്ധിജി വധിക്കപ്പെട്ടതായി വിവരിക്കുന്ന ലഘുലേഖകള്‍ വിതരണംചെയ്യുകപോലുമുണ്ടായി എന്നത് നിസ്സാരമല്ല. ഗാന്ധിവധത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ആര്‍എസ്എസ് പുണെ, ജയ്പുര്‍, ഗ്വാളിയോര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ മധുരപലഹാരങ്ങള്‍ വിതരണംചെയ്തത് ക്രൂരവുമായിരുന്നു. (ഐ കെ ശുക്ള എഴുതിയ 'ആര്‍എസ്എസ് ആന്‍ഡ് ഗാന്ധീസ് അസാസിനേഷന്‍' കാണുക) ഗാന്ധിവധത്തിനുശേഷം ഏതോ വിജയഗാഥ കേള്‍ക്കാനെന്നവണ്ണം ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ റേഡിയേകള്‍ തുറന്നുവയ്ക്കുകപോലുമുണ്ടായി.

ഹിന്ദു-മുസ്ളിം സൌഹാര്‍ദം, ഹരിജനോദ്ധാരണം, അഹിംസ, അയിത്തേച്ചാടനം, സാമ്രാജ്യത്വവിരുദ്ധ മനോഭാവം തുടങ്ങിയ ഗാന്ധിജിയുടെ ജീവിതവീക്ഷണങ്ങള്‍ക്കെതിരായ ആര്‍എസ്എസിന്റെ അസഹിഷ്ണുത 1948 ജനുവരി 30ന് അതിരുവിടുകയായിരുന്നു. ഗാന്ധിജിയെ വധിക്കാന്‍ പ്രേരണയായതെന്താണെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്യാരേലാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്: "അര്‍ധസൈനിക വര്‍ഗീയ പ്രസ്ഥാനമാണ് ആര്‍എസ്എസ്. ഈ ഫാസിസ്റ്റ് സംഘടന മഹാരാഷ്ട്രയില്‍നിന്നാണ് നിയന്ത്രിക്കപ്പെടുന്നത്. അതിന്റെ പ്രധാന സ്ഥാനങ്ങളെല്ലാം വഹിക്കുന്നത് മഹാരാഷ്ട്രക്കാരാണ്. ഹിന്ദുരാജ്യം സ്ഥാപിക്കുകയാണവരുടെ ലക്ഷ്യം. മുസ്ളിങ്ങളെ ഇന്ത്യയില്‍നിന്ന് തുടച്ചുനീക്കുകയെന്ന മുദ്രാവാക്യമാണ് അവര്‍ സ്വീകരിച്ചത്. സ്വാതന്ത്രലബ്ധിയുടെ കാലത്ത് പാകിസ്ഥാനില്‍നിന്ന് സിഖുകാരും ഹിന്ദുക്കളും ഒഴിപ്പിക്കപ്പെടുന്നതുവരെ അവര്‍ കാത്തിരുന്നു. പാകിസ്ഥാനില്‍ നടക്കുന്നതിനെല്ലാം ഇവിടത്തെ മുസ്ളിങ്ങളെ ആക്രമിച്ച് പകരംവീട്ടുമെന്നായിരുന്നു അവര്‍ ഭീഷണിപ്പെടുത്തിയത്. അത്തരമൊരു ദുരന്തത്തിനു സാക്ഷിയായി ജീവനോടെയിരിക്കില്ലെന്ന് ഗാന്ധിജി ദൃഢനിശ്ചയംചെയ്തിരുന്നു. ഇന്ത്യന്‍ യൂണിയനില്‍ മുസ്ളിങ്ങള്‍ ഒരു ന്യൂനപക്ഷമാണ്. അവര്‍ സുരക്ഷിതരല്ലെന്ന തോന്നലുണ്ടായാല്‍ ഭാവിയില്‍ അവര്‍ക്കെങ്ങനെയാണ് തുല്യപൌരന്മാരായി ജീവിക്കാനാവുക? അവരോട് മറക്കാനും പൊറുക്കാനും തെറ്റുതിരുത്താനും ആവശ്യപ്പെടണമെങ്കില്‍ ഭൂരിപക്ഷസമുദായം ക്ഷമിക്കാനും മറക്കാനും അവരെ സംരക്ഷിക്കാനും തയ്യാറാവണം എന്നതായിരുന്നു ഗാന്ധിജിയുടെ സമീപനം.

മുസ്ളിങ്ങള്‍ക്കുമേല്‍ അനാവശ്യ നിബന്ധനകളും അതിക്രമത്തിന്റെ ഭാഷയും അടിച്ചേല്‍പ്പിക്കുന്ന രീതികളോട് ഗാന്ധിജിക്ക് തെല്ലും യോജിക്കാനായില്ല. അന്യമതങ്ങളെ സ്നേഹിക്കുകകൂടിയാണ് ഹിന്ദുധര്‍മമെന്നു വിശ്വസിച്ചു. അതിന്റെ ഉജ്വല ജീവിതമാതൃകകളും അദ്ദേഹത്തില്‍നിന്നുണ്ടായി. "മുസ്ളിങ്ങളുടെ സുഹൃത്തെന്ന മട്ടില്‍ പെരുമാറിക്കൊണ്ട് ഞാന്‍ ഹിന്ദുക്കളുടെ താല്‍പ്പര്യം അവഗണിക്കുകയാണെന്നു കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒട്ടേറെ കത്തുകള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്. മുസ്ളിങ്ങളുടെ സൌഹൃദം നേടുന്നതിനു ശ്രമിച്ചതുകൊണ്ട് ഞാന്‍ കുറച്ചുകൂടി നല്ലഹിന്ദുവായിത്തീര്‍ന്നിട്ടുണ്ടെന്നും ഹിന്ദുക്കളുടെയും ഹിന്ദുമതത്തിന്റെയും താല്‍പ്പര്യത്തിനുവേണ്ടി ജീവിക്കുന്നുവെന്നും ശരിക്കും വ്യക്തമാക്കുന്നതിന് എന്റെ അറുപതുകൊല്ലത്തെ പൊതുജീവിതത്തിനു കഴിഞ്ഞിട്ടില്ലെങ്കില്‍ ഞാന്‍ എങ്ങനെ വെറുംവാക്കുകൊണ്ട് അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തും''(ഹരിജന്‍, 1947 മെയ് 11) എന്ന ഗാന്ധിജിയുടെ ചോദ്യം പ്രധാനമാണ്.

താന്‍ ഉയര്‍ത്തിപ്പിടിച്ച സൌഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ആദര്‍ശങ്ങള്‍ ചേരികളിലൂം നഗരപ്രാന്തങ്ങളിലും ഗാന്ധിജി ഭയലേശമെന്യേ എത്തിച്ചു. കറകളഞ്ഞ ഈ സ്നേഹമന്ത്രങ്ങള്‍ ഒരുവേള മുസ്ളിങ്ങള്‍പോലും തെറ്റിദ്ധരിച്ചു. 1947 ജനുവരിയില്‍ മുസ്ളിങ്ങളില്‍ ചിലര്‍ ആ സത്യാന്വേഷിക്കുനേരെ ചീഞ്ഞവസ്തുക്കള്‍ വലിച്ചെറിഞ്ഞത് അത്രവേഗം മറന്നുകൂടാത്തതാണ്. "നിങ്ങളുടെ വിളികേള്‍ക്കാന്‍, അതു ശ്രദ്ധിക്കാന്‍, ആരുമില്ലെങ്കിലും ഏകനായി മുന്നോട്ടുപോകൂ'' എന്ന രവീന്ദ്രനാഥ ടാഗോറിന്റെ വരികള്‍ ചുണ്ടില്‍ നിറച്ച് ഗാന്ധിജി പന്‍വലിയാതെനിന്നു. വിഭജനത്തിന്റെ ആരവമടങ്ങുംമുമ്പ് പഞ്ചാബില്‍ കലാപം കുരുതിക്കളം തീര്‍ത്തു. "എനിക്ക് ഇത് എന്റെ ജീവിതംകൊണ്ടു നേരിടണം. മുസ്ളിങ്ങള്‍ ഇന്ത്യന്‍തെരുവുകളില്‍ വലിച്ചിഴയ്ക്കപ്പെടാന്‍ ഞാന്‍ അനുവദിക്കില്ല'' എന്ന ദൃഢനിശ്ചയത്തോടെ അതിക്രമത്തിനെതിരെ നിലയുറപ്പിച്ചവരില്‍ ഏറ്റവും മുന്നില്‍ ഗാന്ധിജി തന്നെയായിരുന്നു. ആയിരം അമ്പലങ്ങള്‍ തവിടുപൊടിയായാലും ഒരൊറ്റ പള്ളിപോലും ഞാന്‍ തൊടില്ല. അത്തരം ഭ്രാന്തന്‍വിശ്വാസങ്ങളുടെമേല്‍ അങ്ങനെ എന്റെ വിശ്വാസത്തിന്റെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ഞാന്‍ ഒരുക്കമല്ല'' (യങ് ഇന്ത്യ, 1924 ആഗസ്ത് 28) എന്ന ഗാന്ധിജിയുടെ സമീപനവും "മുസ്ളിംസ്ത്രീകളെ ബലാല്‍സംഗംചെയ്തുകൊല്ലാന്‍ ശിവജി കല്‍പ്പിക്കാതിരുന്നതു തെറ്റായി. മുസ്ളിംശത്രുജനസംഖ്യ കുറയ്ക്കാന്‍ അത് സഹായകവുമായിരുന്നു'' (വി ഡി സവര്‍കര്‍) എന്ന സഘപരിവാര കാഴ്ചപ്പാടും ഒത്തുപോകുന്നതെങ്ങനെ?.




ഗാന്ധി വധം : RSS -ന്‍റെ പങ്ക്‌

.
രുപക്ഷേ ഈ ലേഖനം ഇങ്ങനെ ആരംഭിക്കാം എന്നു തോന്നുന്നു..

"..അങ്ങനെ 1948 , ജനുവരി 30 വന്നു.. സമാധാനത്തിന്‍റെ ഉന്നതനായ ആ സുവിശേഷകന്‍ ആര്‍.എസ്സ്‌.എസ്സ്‌ കാരനായ ഒരു മതഭ്രാന്തന്‍റെ ബുള്ളറ്റിനാല്‍ വീണു.. ഈ പരിതാപകരമായ എപ്പിസോഡിണ്റ്റെ അന്ത്യം എന്നെ മാനസികമായി തളര്‍ത്തി.. " - life of our times, page 93-94

ഗോല്‍വല്‍ക്കറും സംഘവും രാജ്യവ്യാപകമായി നടത്താനിരുന്ന ഒരു മഹാ ആഭ്യന്തര ഭീഷണിയുടെ, കലാപത്തിന്‍റെ ഗൂഡാലോചനകള്‍ പൊളിയുകയും അവസാനം അതു ഗാന്ധിയുടെ കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തു എന്ന്‌ അന്നത്തെ യു. പി ഹോം സെക്രട്ടറിയായിരുന്ന രാജ്വേശ്വര്‍ ദയാല്‍ എന്ന ഐ.എ.എസ്‌ ഓഫീസര്‍ ഹൃദയം നീറി എഴുതിയ വരികളാണു മുകളിലുള്ളതു..

ഈ എപ്പിസോഡ്‌ എന്തായിരുന്നു എന്നും അതിന്‍റെ തെളിവുകളെന്തായിരുന്നുവെന്നും മുകളിലെ പുസ്തകത്തില്‍, അതേ പേജില്‍ നിന്നും വായിക്കാം..

RSS -ന്‍റെ ഗാന്ധിവധത്തിലെ പങ്ക്‌ എന്താണെന്നാണു മുഖ്യമായും ഇവിടെ നോക്കുന്നതു.. RSS-നു ഗാന്ധിവധത്തില്‍ പങ്കില്ലെന്നും, ഗോഡ്സെ RSS കാരനല്ലെന്നുമാണു സംഘപരിവാര്‍ മാതാവായ (അതോ പിതാവോ) ആര്‍.എസ്സ്‌.എസ്സ്‌ പറഞ്ഞുകൊണ്ടിരിക്കുന്നതു.. അവരുമായി ഗോഡ്സെക്ക്‌ ബന്ധമില്ലെന്ന്‌ പറഞ്ഞ L.K അദ്വാനിയെ ഗോപാല്‍ ഗോഡ്സെവിശേഷിപ്പിക്കുന്നതു 'ഭീരു' എന്നാണു..

RSS -ന്‍റെ മുഖ്യ സ്ഥാപക-ഉപദേശകനും "ഹിന്ദുത്വ"ത്തിന്‍റെ ആചാര്യനുമായ വി.ഡി സവര്‍ക്കര്‍, നാഥുറാം ഗോഡ്സെയുടെ ഗുരുവും, ഗോഡ്സെ അദ്ദേഹത്തിന്‍റെ മുഖ്യ അനുയായിയുമായിരുന്നു. ഗോഡ്സെയെപ്പോലെ തന്നെ ഈ വധത്തില്‍ മുഖ്യപ്രതിയായിരുന്നു സവര്‍ക്കറും..

ഗാന്ധിവധത്തില്‍ സവര്‍ക്കര്‍ ശിക്ഷിക്കപ്പെട്ടില്ലെന്നതു ശരിയായിരിക്കാം.. എല്ലാ സാഹചര്യ തെളിവുകളും നിലനില്‍ക്കുന്നെവെങ്കിലും അതിനു സാങ്കേതിക സ്തിരീകരണമില്ലെന്ന ഒറ്റക്കാരണം കൊണ്ടാണു നമ്മുടെ നീതിന്യായ വ്യവസ്തയില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതു..

സവര്‍ക്കറിന്‍റെ കാര്യത്തിലേക്ക്‌ വരാം. സവര്‍ക്കറെ വെറുതെ വിട്ടതു സംബന്ധിച്ച്‌ പ്രമുഖ അഭിഭാഷകനായ അനില്‍ നൌരിയ പറയുന്നതു ഇപ്രകാരമാണു.. : ".. ഈ കേസിലെ മാപ്പുസാക്ഷി 'ദിഗംബര്‍ ബദ്ഗെ', സംഭവത്തില്‍ സവര്‍ക്കര്‍ക്ക്‌ പങ്കുണ്ടെന്ന്‌ വ്യക്തമാക്കിയതാണു.. പക്ഷേ സവര്‍ക്കര്‍ വിട്ടയക്കപ്പെട്ടതു തെളിവില്ലാത്തതു കൊണ്ടല്ല,, മറിച്ച്‌ മാപ്പുസാക്ഷിയുടെ മൊഴിക്ക്‌ സ്ഥിരീകരണം വേണ്ടതിനാലായിരുന്നു.. " - the age of generosity, janatha, may 11, 2003, page 3

വീര്‍സഘ്‌വി പറയുന്നതു കാണുക .. : " ..ഗാന്ധിയെ വധിക്കാന്‍ ഗോഡ്സെ നടത്തിയ രണ്ട്‌ ഡല്‍ഹി യാത്രകള്‍ക്ക്‌ മുന്‍പും ബോംബയില്‍ വച്ച്‌ അദ്ധേഹം സവര്‍ക്കറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.. ഗാന്ധിയെ വധിച്ചതിനു ഗോഡ്സെയും അയാളുടെ മറ്റ്‌ സവര്‍ക്കര്‍ വാദികളും ശിക്ഷിക്കപ്പെട്ടപ്പോല്‍ സവര്‍ക്കര്‍ മാത്രമാണു വിട്ടയക്കപ്പെട്ടതു ... ജഡ്ജിക്ക്‌ സംശയാതീതമായി തെളിവ്‌ കണ്ടെത്താനാവാതെ പോയതിനാലാണതു.. " - the prodigal son , outlook, september 5 , 2004

പക്ഷേ പിന്നീട്‌, ഈ കേസില്‍ വിധിയെഴുതിയ ജഡ്ജി ജി.ഡി ഖോസ്‌ല പറയുന്നതു കാണൂ.. : ".. കൊലപാതകത്തിലേക്ക്‌ നയിച്ച സാഹചര്യങ്ങള്‍ ബദ്ഗെ (മാപ്പുസാക്ഷി) പൂര്‍ണമായി വിശദീകരിച്ചിട്ടുണ്ട്‌.. അയാളുടെ വിവരണം ശരിയാണെന്നാണു എന്‍റെ അഭിപ്രായം.. " - the master mind, outlook, september 6, 2004

മുകളില്‍ സൂചിപ്പിച്ച ലേഖനത്തില്‍ തന്നെ കൊലപാതകം അന്വേഷിച്ച ജീവന്‍ലാല്‍ കപൂര്‍ പറയുന്നതു .. " .. കൊലപാതകം നടത്താന്‍ സവര്‍ക്കറും അയാളുടെ സംഘവും ഗൂഡാലോചന നടത്തിയതിനപ്പുറമുള്ള ഏതു സിദ്ദാന്തവും നിലനില്‍ക്കുന്നതല്ല.. "

ആണ്റ്റമാനിലെ ജയിലിലായിരുന്നപ്പോല്‍ മാപ്പുനല്‍കി മോചിപ്പിക്കണമെന്ന്‌ പലപ്രാവശ്യം ദീനമായി ബ്രിട്ടീഷ്‌ അധിനിവേശക്കാര്‍ക്ക്‌ കത്തെഴുതിയ ഈ 'വീര' സവര്‍ക്കര്‍ എന്ന ഹിന്ദുദേശീയവാദിയുടെ തനിനിറം ഗാന്ധി വധമന്വേഷിച്ചജംഷെദ്‌ നഗര്‍വാല , ക്രൈം റിപ്പോര്‍ട്ട്‌ No. 1 - ല്‍ , പറയുന്നതിപ്രകാരമാണു : ".. ഈ ഗൂഡാലോചനയുടെ പിന്നില്‍ സവര്‍ക്കര്‍ തന്നെയാണു.. പക്ഷേ അയാള്‍ എപ്പോഴും അസുഖം നടിക്കുകയായിരുന്നു... "

ഈ ഭീരു 'വീരു'വിന്‍റെ ഛായാചിത്രമാണു ഫാസിസ്റ്റുകള്‍ അധികാരത്തിലെത്തിയപ്പോല്‍, അതേ ഗാന്ധിക്കൊപ്പം പാര്‍ലമെണ്റ്റില്‍ തൂക്കിയതു... ആ നിലക്ക്‌ ഫാസിസം ഒരിക്കലും നാണിക്കുന്നേയില്ല...

1949 ജുലായ്‌ 18 -ല്‍ അന്നത്തെ ഹിന്ദു മഹാസഭ നേതാവു ശ്യാമപ്രസാദ്‌ മുഖര്‍ജിക്ക്‌ സംഘപരിവാര്‍ ആരാധകന്‍ കൂടിയായ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ അയച്ച കത്തില്‍ അദ്ദേഹത്തിനു ഇങ്ങനെ പറയാതിരിക്കാനായില്ല..

.. ഗാന്ധി കേസ്‌ കോടതി പരിഗണനയിലായതിനാല്‍ RSS , ഹിന്ദു മഹാസഭ എന്നീ സംഘടനകള്‍ക്ക്‌ ഗാന്ധിവധത്തിലെ പങ്കിനെ കുറിച്ച്‌ ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഗാന്ധിവധം പോലുള്ള ദുരന്തം പ്രത്വേകിച്ച്‌ RSS -ന്‍റെ പ്രവര്‍ത്തന ഫലമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നാണു ഞങ്ങള്‍ക്ക്‌ കിട്ടിയ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നതു.. തീര്‍ച്ചയായും RSS-കാര്‍ കൂടുതല്‍ ധിക്കാരികളായി മാറുകയും വര്‍ദ്ധിച്ച തോതില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണു.. " - sardar patel, selected correspondence 1940-1950 , Vol II , page 276-277

RSS എന്നും സ്വീകരിക്കുന്നതു ഇര‍ട്ടത്താപ്പും നപുംസക നിലപാടുമാണു.. ഗാന്ധിവധം നടന്ന സന്ദര്‍ഭത്തില്‍ അവര്‍ സവര്‍ക്കറെ തള്ളിപ്പറഞ്ഞു.. പക്ഷേ RSS -ന്‍റെ നാഡീവ്യൂഹം സവര്‍ക്കറുടെ 'ഹിന്ദുത്വ'' ഫാസിസ ആദര്‍ശമായതിനാല്‍, അവര്‍ക്ക്‌ അതു ഒരിക്കലും മറച്ചുവയ്ക്കാനാവാത്തതിനാല്‍ ഇന്നദ്ദേഹത്തെ അവതാരമാക്കി ഉയര്‍ത്തുകയും ചെയ്യുന്നു..

ഗാന്ധിവധം നടക്കുമ്പോള്‍ ഗോഡ്സെ ഹിന്ദുസഭയുടെ അംഗമായിരുന്നെന്നാണു RSS ന്യായമായി പറഞ്ഞിരുന്നതു .. അതവര്‍ എന്നും അനുവര്‍ത്തിക്കുന്ന വൃത്തികെട്ട നിലപാടാണതു .. അംഗത്വമോ രെജിസ്ട്രേഷനോ ആവശ്യമില്ലാത്ത, പലപേരുകളില്‍ പല വിധ്വംസക സംഘടനകളെ സൃഷ്ടിക്കുകയും നിയമത്തിന്‍റെയും സര്‍ക്കാരിന്‍റെയും സൂക്ഷ്മപരിശോധനയില്‍ നിന്ന്‌ രക്ഷപ്പെടാനായി മാഫിയകളായി പ്രവര്‍ത്തിക്കുന്ന അവരുടെ കുതന്ത്രങ്ങളുടെ മറ്റൊരു ഭാഗമാണതു..

സവര്‍ക്കറിന്‍റെ ജീവചരിത്രകാരന്‍ ധനജ്ഞയ്‌കീര്‍ ഇക്കാര്യം പറയുന്നതിപ്രകാരമാണു .. " ..ഹിന്ദു മഹാസഭയുടെ തീവ്രമായ ഉപശാഖയെന്ന നിലയിലാണു RSS -നെ കാണുന്നതു.. RSS പ്രവര്‍ത്തകനായിരുന്ന ഗോഡ്സെ പിന്നീട്‌ ഹിന്ദു മഹാസഭയുടെയും അഖിലേന്ത്യാ കമ്മിറ്റിയുടെ പ്രമുഖ അംഗമായി .. " - veer savarkar, 1988, page 403

"ഹിന്ദു മഹാസഭയുടെ അംഗമായിരിക്കുമ്പോല്‍തന്നെ RSS -ന്‍റെ ബൌധിക്‌ കാര്യവാഹ്‌ സ്ഥാനവും നാഥുറാം ഗോഡ്സെവഹിച്ചിരുന്നു" എന്ന ഗോപാല്‍ ഗോഡ്സെയുടെ വെളിപ്പെടുത്തലും (Frontline, January 1994) കൂട്ടിവായിക്കപ്പെടണം..

മഹാത്മാഗാന്ധിയുടെ വധത്തില്‍ RSS -ന്‍റെ പങ്കു ഗാന്ധിയുടെ ജീവചരിത്രകാരന്‍ പ്യാരേലാല്‍ വരച്ചിടുന്നതു ഇപ്രകാരം : ".. ഗാന്ധി വധത്തിനു ശേഷം ഒരു യുവാവിന്‍റെ കത്ത്‌ ലഭിച്ചു.. അതില്‍ ആര്‍.എസ്സ്‌.എസ്സ്‌ കാര്‍ ചില പ്രദേശങ്ങളില്‍ വിധിനിര്‍ണ്ണായകമായ വെള്ളിയാഴ്ചയുടെ 'നല്ല വാര്‍ത്ത'ക്ക്‌ വേണ്ടി റേഡിയോ റ്റ്യൂണ്‍ ചെയ്യാന്‍ അണികള്‍ക്ക്‌ ഉത്തരവു നല്‍കിയിരുന്നതായി പറഞ്ഞിരുന്നു.. ആ 'ന്യൂസ്‌' വന്നതിനു ശേഷം ഡല്‍ഹിയിലുള്‍പ്പെടെ RSS വൃത്തങ്ങളില്‍ മധുരം വിതരണം ചെയ്യപ്പെട്ടു... " - the last phase, page 756

സ്വാതന്ത്യ്രസമരങ്ങളെ വഞ്ചിക്കുകയും, രക്തസാക്ഷികളെ പുഛിക്കുകയും, ഒരു സ്വാതന്ത്യ്രസമര രക്തസാക്ഷിയെപ്പോലും സൃഷ്ടിക്കാന്‍ കഴിയാതിരിക്കുകയും ചെയ്ത RSS -ന്‍റെ നാഗ്പൂരിന്‍റെ ആസ്താനത്ത്‌ പക്ഷേ മറ്റൊരു "രക്തസാക്ഷിയുടെ" സ്മരണയില്‍ വളരെക്കാലം ഒരു ക്ഷേത്രമുണ്ടായിരുന്നു.. അതു ഗോഡ്സെയുടെതായിരുന്നു.. അവിടെ ഒരു ശിലാഫലകത്തില്‍ ഇപ്രകാരം കൊത്തിവച്ചിരുന്നു ..

" .. ഒരുനാള്‍ അവര്‍ (ആര്‍.എസ്സ്‌.എസ്സ്‌) അധികാരത്തില്‍ വരുമ്പോല്‍ കൂടുതല്‍ ഉചിതമായ സ്മാരകം ഉയര്‍ത്തപ്പെടും .. " - RSS - godse's shrine, indian correspondence , september 19, 2004

Sunday, August 12, 2012


ഗാന്ധി-ഫലിക്കാതെപോയ അഹിംസയുടെ മന്ത്രംഗാന്ധി എന്ന മഹാനെകുറിച്ച് എന്നും എന്റെ മനസ്സിൽ ഒരു സങ്കല്പമുണ്ടായിരുന്നു. ഓർമ്മ വച്ചനാൾ മുതൽ കേട്ടറിയുകയും പാഠപുസ്തകങ്ങളിലൂടെയും പത്ര താളുകളിലൂടയും വായിച്ചറിയുകയും ചെയ്ത ഗാന്ധി. ജീവിതം മുഴുവൻ അഹിംസയുടെ മാർഗ്ഗത്തിലൂടെ സമാധാനത്തിനു വേണ്ടി മാത്രം നിലകൊണ്ട ജീവിതം. ഇതൊക്കെയായിരുന്നു കുട്ടികാലത്ത് എന്റെ മനസ്സിലെ ഗാന്ധി. അലക്കി കഞ്ഞി പിഴിഞ്ഞ് ഇസ്തിരിയിട്ട തൂവെള്ള ഖദറിൽ എന്നും രാവിലെ അച്ഛൻ പടിയിറങ്ങുമ്പോൾ, അമ്മ മടിയിലിരുത്തി ഗാന്ധിയുടെയും സ്വാതന്ത്യ സേനാനികളുടേയും കഥകൾ പറഞ്ഞ് തരുമ്പോൾ നന്നേ ചെറുപ്പത്തിൽ തന്നെ ഗാന്ധിയെ കുറിച്ച് കൂടുതൽ അറിയണമന്ന് ആഗ്രഹം തോന്നിയിരുന്നു. എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഒരു സുഹ്യത്ത് സമ്മാനമായ് വർണ്ണ കടലാസിൽ പൊതിഞ്ഞു സ്വന്തം കൈയ്യൊപ്പിട്ട് തന്ന ഗാന്ധിയുടെ ആത്മകഥ ഒറ്റ ദിവസം കൊണ്ട് തന്നെ വായിച്ചു തീർത്തു. അങ്ങനെ ഒരു പകലിലെ ഏതാനും മണികൂറുകൾ കൊണ്ട് വായിച്ചു തീർത്ത അപൂർവ്വം പുസ്തകങ്ങളുടെ കൂട്ടത്തിൽ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളും ഇടം നേടി. അന്ന് ആ ആത്മകഥയിലെ ഓരോ വരികളിലൂടെയും ഊളിയിടുമ്പോൾ എവിടക്കയോ ചില കണ്ണികൾ വിട്ടു പോയതായ് അല്ലങ്കിൽ പറയാതെ പോയിരിക്കുന്നതായ് എനിക്ക് തോന്നി. അന്നു മുതൽ ആ നഷ്ടപ്പെട്ട കണ്ണികൾ കണ്ടെത്തി ഗാന്ധിയെ അറിയാൻ ശ്രമിക്കയായിരുന്നു. പലതും വായിച്ചും അറിഞ്ഞും വന്നപ്പോൾ ചെറുപ്പത്തിൽ ഞാൻ മനസ്സിലേറ്റിയ അർദ്ധ നഗ്നനായ ഫക്കീറിനപ്പുറം അയിത്തം, ജാതീയത, സവർണ്ണ പക്ഷപാതം, പന്തിഭോജനം തുടങ്ങിയ പലതിനെ പറ്റിയും പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ വച്ചു പുലർത്തി ബ്രാഹ്മണ്യത്തെ മുറുകെ പിടിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു എന്ന അറിവ് മനസ്സിലെ ഗാന്ധിയുടെ വിഗ്രഹമുടച്ചു കളഞ്ഞു.
വിവിധ ജാതികൾ, വർണ്ണങ്ങള്‍ തമ്മിലുള്ള വ്യത്യാസം രക്തശുദ്ധിയെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായ് അദ്ദേഹത്തിന്റെ പല ലേഖനങ്ങളിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞു. മിശ്ര വിവാഹങ്ങളെ അദ്ദേഹം ശക്തിയുക്തം എതിർക്കാനുണ്ടായ കാരണം ഇതുതന്നെ എന്ന് മനസ്സിലാക്കാൻ അധികം ബുദ്ധുമുട്ടേണ്ടിവരില്ല. ഒരു ജാതി, ഒരു മതം, ഒരു ദൈവ്വം എന്ന ഗുരുവുന്റെ ആശയത്തോടും, നാനാജാതികൾ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നതിനോടുമുള്ള അദ്ദേഹത്തിന്റെ എതിർപ്പ് നാരായണ ഗുരുവുനെ സന്ദർശിച്ച അവസരത്തിൽ അദ്ദേഹം തുറന്നു പറയുകയും, ഗുരുവുമായ് ഒരു വാദപ്രദിവാദം തന്നെ അന്ന് അരങ്ങേറുകയും ചെയ്തിരുന്നു.
സ്വജന പക്ഷപാതവും, സവർണ്ണ മേധാവിത്വവും അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. മുസ്ളീം പെൺകുട്ടിയെ സ്നേഹിച്ച സ്വന്തം മകനെ, നീ ഗാന്ധിയുടെ മകാനാണന്നു പറഞ്ഞ് അതിൽ നിന്നു പിന്തിരിപ്പിക്കുകയും, ശൈശവ വിവാഹത്തെ എതിർത്തിരുന്ന ഗാന്ധി ചെറുമകന്റെ കാര്യത്തിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ശൈശവ വിവാഹം നടത്തികൊടുക്കയും ചെയ്തു. ലണ്ടനിൽ വിവാഹിതരായ ഇന്ദിരാ ഗാന്ധിയേയും ഫിറോസിനെയും അടിയന്തിരമായ് ഇന്ത്യയിൽ വിളിച്ചു വരുത്തി, ഫിറോസ് എന്ന പാഴ്സിയുവാവിനെ ഫിറോസ് ഗാന്ധിയായ് അഭിഷേകം ചെയ്ത് ബ്രാഹ്മണ മതാചാര പ്രകാരം വിവാഹം നടത്തിയതും ഗാന്ധിയുടെ പക്ഷപാതപരവും സവർണ്ണ മേധവിത്വപരവുമായ ചെയ്‍വനകളായ് കാണാതെ തരമില്ല. സൂര്യനസ്തമിക്കാത്ത കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യത്തോടുകൂടി ഇല്ലാതാമാകുമായിരുന്ന ഇന്ത്യയിലെ ജാതിവ്യവസ്ഥയെ അതേപടി നിലനിർത്തി, വരും നൂറ്റാണ്ടുകളിലേക്ക് കൈപിടിച്ചുയർത്താനും അതുവഴി വരേണ്യ വർഗ്ഗത്തിന്റെ അധികാരം ഇന്ത്യയിൽ സ്ഥാപിച്ചെടുക്കാനും അദ്ദേഹത്തിന്‌ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ദാദാ സാഹിബ് അംബേദ്കറും, ഭഗത്സിംഗും, സുഭാഷ് ചന്ദ്രബോസും ഗാന്ധിക്ക് ആരൊക്കെയായിരുന്നെന്നും, അവരോട് ഗാന്ധിയുടെ സമീപനമെന്തായിരുന്നുവന്നും മനസ്സിലാക്കാൻ ഗാന്ധിയുടെ ആത്മകഥ തന്നെ ധാരാളമാണ്‌. വെള്ളക്കാരനിൽ നിന്നും ഇന്ത്യൻ സവർണ്ണനിലേക്കുള്ള അടിമത്വ കൈമാറ്റമല്ല ദളിതനു വേണ്ടത് എന്ന് ശപഥം ചെയ്ത്‌, ദളിതന്റെ അവകാശങ്ങൾക്കു വേണ്ടി വിലപേശിയ അംബേദ്ക്കർക്കെതിരേ യർവാദാ ജയിലിൽ മരണം വരെ നിരാഹാരം കിടക്കുമന്നു ഗാന്ധി ഭീഷണി മുഴക്കിയപ്പോൾ, ഗാന്ധി മരിക്കുന്നങ്കിൽ മരിക്കട്ടെ, എന്റെ ജനതയുടെ സ്വാതന്ത്യമാണ്‌ ഗാന്ധിയെക്കാൾ പ്രധാനമന്ന് അംബേക്കർ പറഞ്ഞുവങ്കിൽ അതിന്റെ അർത്ഥം ദളിതനെന്നും ഹരിജനായി തന്നെ തുടരട്ടെ എന്ന ഗാന്ധിയുടെ പക്ഷപാതം എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
നർസി മെഹ്ത എന്ന ഗുജറാത്തി കവിയുടെ ഹരിജൻ എന്ന കവിത വായിച്ച ഗാന്ധി ദളിതനെ ഹരിജൻ എന്ന് വിളിച്ചപ്പോൾ അത് തന്തയില്ലാത്ത മക്കൾ എന്നായിരുന്നുവന്ന് ഒരുപക്ഷേ ഗാന്ധി മാത്രമേ അറിഞ്ഞിട്ടുണ്ടാവൂ. ഗാന്ധിയുടെ സ്വന്തം നാടായ ഗുജറാത്തിൽ ദളിതനെ ഹരിജൻ എന്ന് അഭിസംബോധന ചെയ്യുന്ന പ്രയോഗം ആദ്യമായ് നിയമ പ്രകാരം തടഞ്ഞുവങ്കിൽ അതിന്റെ അർത്ഥം എന്താണ്‌? ഹരിജനന്നു വിളിച്ച് തൊട്ടുകൂടാത്ത അവർണ്ണനെ പൊതുധാരയില്‍ നിന്നും അകറ്റി നിർത്താനാണ്‌ എന്നും അദ്ദേഹം ശ്രമിച്ചത്. ഒരു മത മൗലികവാദിയുടെ എല്ലാ സ്വഭാവങ്ങളും പ്രകടിപ്പിച്ചിരുന്ന ഗാന്ധിക്ക്, തന്റെ കുശാഗ്ര ബുദ്ധികൊണ്ട് മതത്തെ അതി സമർത്ഥമായ് രാഷ്ട്രീയത്തിൽ ഉപയോഗിച്ച് ഇന്ത്യൻ സ്വതന്ത്യ സമരത്തെ സവർണ്ണ സ്വാതന്ത്യ സമരമാക്കി മാറ്റാൻ കഴിഞ്ഞു. തൊട്ടുകൂടായ്മക്കെതിരേ വാഗ്ധോരണം നടത്തിയ ഗാന്ധി, അതിന്റെ ഒരേയൊരു കാരണമായ ജാതീയതയുടെ അടിവേരുകളിലെവിടയും സ്പർശിക്കാൻ തയ്യാറായില്ലന്നു മാത്രമല്ല, ഗീതയനുശാസിക്കുന്ന ചാതുർ വർണ്യ സങ്കല്പങ്ങളെ തന്റെ സർവ്വ ശക്തിയുമെടുത്ത് സംരക്ഷിച്ചു നിർത്തി. മനുഷ്യനെ ജന്മത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചു കാണുന്ന ക്രൂരതക്ക് എന്നും അദ്ദേഹം കൂട്ടുനിന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാന ഭൂമിക തന്നെ ജാതിയായിരുന്നു. 1920-ൽ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ അതിന്റെ അലയൊലികൾ കേരളത്തിൽ വരെയെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കൊളോണിയലിസ്റ്റുകളുടെ കൈയ്യിൽ നിന്നും സ്വന്തക്കാരുടെ കൈയ്യിലേക്കുള്ള രാഷ്ട്രീയ അധികാരകൈമാറ്റം എന്ന ഒറ്റ അജണ്ടക്കപ്പുറം ഗാന്ധിക്ക് സ്വാതന്ത്യസമരത്തിൽ മറ്റ് ദീർഘ വീക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് പറയേണ്ടി വരും. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ സ്വാതന്ത്യ സമരത്തിലേക്കും സ്വാതന്ത്യ സമര സേനാനികളിലേക്കും വലിച്ചിഴച്ച്, അവയൊക്കെ തന്റെ അപ്രഖ്യാപിത നയങ്ങളാക്കി നിലർത്തി അതിൽ വിജയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യക്കു സ്വാതന്ത്യം ലഭിക്കുമ്പോൾ ഭൂരി പക്ഷം വരുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടി ഒരു ചെറുവിരൽ പോലും ഗാന്ധി അനക്കിയില്ലന്നു മാത്രമല്ല, അവരെ എന്നും അധികാര വർഗ്ഗത്തിന്റെ കീഴിൽ നിരത്താൻ ജാതീയതയെ അതിസമർത്ഥമായ് ഉപയോഗിക്കയും ചെയ്തു.
അഹിംസയുടെ വക്താവായിരുന്ന, സത്യാഗ്രഹമെന്ന പുതിയ സമരമുറ ലോകത്തിനു കാട്ടിതന്ന ഗാന്ധിക്ക് രണ്ടുതവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്‌ പേരു നിർദ്ദേശിച്ചങ്കിലും അതു കിട്ടാതെ പോയത് ഹിംസയുടെ പേരിലന്നത് വിരോധാഭാസമായ് തോന്നാം. 1899-ലെ ബോവർ യുദ്ധത്തിൽ ആംബുലൻസ് യൂണിറ്റുണ്ടാക്കി, രാക്ജ്ഞിയുടെ പ്രതിപത്തിക്ക് പാത്രമാകാൻ ഗാന്ധി ബ്രിട്ടീഷ്കാരന്റെ കൂലിപട്ടാളമായ് യുദ്ധത്തിൽ പങ്കെടുക്കുകയും തന്റെ ജനതെയെ യുദ്ധത്തിൽ അണിനിരത്തുകയും ചെയ്തു. യുദ്ധത്തിൽ പങ്കെടുത്ത ഗാന്ധിയുടെ ശുഷ്കാന്തിയിൽ സം‍പ്രീതയായ രാക്ജ്ഞി ഗാന്ധിക്ക് പട്ടും വളയും (War Medal) യുദ്ധാനന്തര ബഹുമതിയായി നൽകി ആദരിച്ചപ്പോൾ ഗന്ധിക്ക് കിട്ടേണ്ടിയിരുന്ന നോബൽ സമ്മാനത്തിനു മേൽ അടിച്ച ആദ്യ ആണിയായിരുന്നു അത്. പിന്നീട് രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടിഷുകാർക്ക് വേണ്ട ഒത്താശ ചെയ്തു കൊടുത്ത് പരോക്ഷമായ് ഹിംസക്ക് കൂട്ടുനിന്ന ഗാന്ധിക്ക് എങ്ങനെ സമാധനത്തിനുള്ള നോബൽ സമ്മാനം കൊടുക്കാനാകും? സ്വാതന്ത്യാനന്തരം ഇന്ത്യയിലെ ഏറ്റവും ആഡംബരകൊട്ടാരമായ ബിർളാ മന്ദിരത്തിൽ ആയിരുന്നു അധിക നാളും ഗാന്ധിയും അദ്ദേഹത്തിന്റെ ആശ്രമവാസികളും താമസിച്ചിരുന്നത്. തീവണ്ടിയിലെ ജനറൽ കമ്പാർട്ടുമെന്റുകളിൽ യാത്രചെയ്തിരുന്ന ഗാന്ധിയോട്, ജനറൽ കമ്പാർട്ട്മെന്റിനെ ആഡംബര കമ്പാർട്ട്മെന്റാക്കി യാത്രാസൗകര്യമൊരുക്കി അങ്ങയെ പാവപെട്ടവനാക്കി നിർത്താൻ എത്ര ഭീമമായ തുകയാണ്‌ രാജ്യം സാമ്പത്തികമായ് പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ ചിലവിടുന്നതെന്ന് ഓർക്കാറുണ്ടോ എന്ന ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിന്‌ മറുപടിയായി ഒന്നു പുഞ്ചിരിക്കമാത്ര ചെയ്തു ഗാന്ധി.
1893 മുതല്‍ 1914 വരെ സൗത്താഫ്രിക്കയില്‍ ഉണ്ടായിരുന്ന ഗാന്ധി, അവിടുത്തെ കറുത്ത വർഗ്ഗക്കാർക്കു വേണ്ടി പോരാടി എന്ന് സ്കൂളിൽ പാഠിപ്പിക്കുമ്പോൾ തോന്നിയ ബഹുമാനം പിന്നീട് ഗാന്ധിയുടെ ആത്മകഥ വായിച്ചപ്പോൾ ഇല്ലാതായി. ലണ്ടനിൽ നിന്നും നിയമ പഠനം കഴിഞ്ഞെത്തിയ ഗാന്ധിക്ക് ബോംബയിലെയും, രാജ്കോട്ടിലെയും ജോലിയിൽ ശോഭിക്കാൻ കഴിയാതെ അരക്ഷിതത്വത്തിൽ നിൽക്കുമ്പോൾ ദാദ അബ്ദുല്ലയുടെ നിയമോപദേശകനായ് വച്ചു നീട്ടിയ ജോലി സ്വീകരിച്ച് 1893-ൽ സൗത്താഫ്രിക്കയിലെത്തി. അവിടെ ഗാന്ധി, വരേണ്യ വർഗ്ഗത്തിന്റെ എല്ലാ വിധമായ ഹിപ്പോക്രസിയോടുംകൂടിയുള്ള ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. അന്നത്തെ അദ്ദേഹത്തിന്റെ വസ്ത്ര ധാരണവും ജീവിതരീതിപോലും ഒരു ബ്രിട്ടീഷ് പൗരന്റെപോലെ ആയിരുന്നു.
പെറ്റോറിയയിൽ നിന്നും ഡർബനിലേക്കുള്ള യാത്രയിൽ തീവണ്ടിയിലെ കമ്പാർട്ട് മെന്റിൽ നിന്നും അദ്ദേഹത്തെ ബൂട്ട്സിട്ട കാലുകൊണ്ട് ചവിട്ടി പ്ളാറ്റ്ഫോമിലേക്കിട്ടില്ലായിരുന്നങ്കിൽ ഒരു അരിസ്റ്റോക്രാറ്റായി ആരും ആറിയപ്പെടാതെ ഡർബനിൽ ജീവിച്ചു മരിച്ചു പോയേനെ ഗാന്ധി. തീവണ്ടി മുറിയിൽനിന്നും നിന്നും തൂക്കി വെളിയിലക്ക് എറിയപ്പെട്ട ഗാന്ധി ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാർക്കുവേണ്ടി പ്രവർത്തിച്ചു എന്നാണ്‌ നമ്മൾ പാഠപുസ്തകങ്ങളിൽ പോലും പഠിച്ചിരിക്കുന്നത്. ചരിത്രത്തെ എത്രത്തോളം വളച്ചൊടിക്കുന്നുവന്നതിന്റെയും പ്രചരിപ്പിക്കുന്നുവന്നതിന്റെയും ഒരു ഉദാഹരണമാണിത്. ആഫ്രിക്കയിൽ ഗാന്ധി പ്രവർത്തിച്ചത് അവിടുത്തെ കറുത്ത വർഗ്ഗക്കാരനുവേണ്ടിയായിരുന്നില്ല മറിച്ച് സവർണ്ണരായ ഇന്ത്യക്കാർക്കുവേണ്ടി (as per Gandhi’s opinion 'Clean Indians') മാത്രമാണ്‌. അന്നോളം ഇന്ത്യൻ വരേണ്യ വർഗ്ഗത്തിന്‌ കറുത്ത വർഗ്ഗക്കാരേക്കൾ ഉയർന്ന സ്ഥാനമാണ്‌ വെള്ളക്കാരുടെ ഇടയിലന്നായിരുന്നു ഗാന്ധി വിശ്വസിച്ചിരുന്നത്. തീവണ്ടിമുറിയിയിൽ നിന്നും പുറത്താക്കപ്പെട്ട സംഭവത്തോടയാണ്‌ ഗാന്ധിക്ക് ഭാരതീയനും കറുത്ത വർഗ്ഗക്കാരനും ബ്രിട്ടീഷുകാരുടെ മുന്നിൽ തുല്യ സ്ഥാനമാണുള്ളതന്ന ബോധോദയം ഉണ്ടായത്. അന്നുമുതൽ ഇന്ത്യക്കാർക്കു വെള്ളക്കാരോടൊപ്പം തീവണ്ടിയിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്യത്തിനുവേണ്ടി മാത്രമാണ്‌ ഗാന്ധി ശ്രമിച്ചത്. മറിച്ച് കറുത്ത വർഗ്ഗക്കാർക്ക് അതിനുള്ള സ്വാതന്ത്യം വേണമന്ന് ഗാന്ധി ഒരിക്കൽ പോലും വാദിച്ചിട്ടില്ല.
സൗത്താഫ്രിക്കൻ സർക്കാർ ഇന്ത്യക്കാർക്ക് വെള്ളക്കാരോടൊപ്പം തീവണ്ടിയിൽ സഞ്ചരിക്കനുള്ള സ്വാതന്ത്യം അനുവദിച്ചപ്പോൾ 'ഇന്ത്യന്‍ ഒപ്പീനിയൻ' എന്ന സ്വന്തം പത്രത്തില്‍ ഗാന്ധി ഇങ്ങനെ എഴുതി "Thanks to the Court's decision, only clean Indians or colored people other than Kaffirs, can now travel in the trains." Clean Indians എന്നതുകൊണ്ട് ഗാന്ധി ഉദ്ദേശിച്ചത് സവർണ്ണരായ ഇന്ത്യക്കാർ എന്നു മാത്രമാണന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ നിന്നും വ്യക്തമാണ്‌.‌ അതായത് ഗാന്ധിക്ക് ഇന്ത്യക്കരെപോലും വർഗ്ഗീകരിച്ച് വിവേചനത്തോടെ മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. മാത്രമല്ല എന്നും ഇന്ത്യക്കാരയും തദ്ദേശീയരായ കറുത്ത വർഗ്ഗക്കാരേയും രണ്ടായി പരിഗണിക്കണം എന്നതായിരുന്നു ഗാന്ധിയുടെ ആവശ്യം. ഡർബൻ പോസ്റ്റാഫീസിൽ വെള്ളക്കാർക്കുവേണ്ടി ഒരു കവാടവും കറുത്ത വർഗ്ഗക്കാർക്കും ഇന്ത്യക്കാർക്കും വേണ്ടി മറ്റൊരു പ്രത്യേക കവാടവുമായിരുന്നു ഉണ്ടായിരുന്നത്. ആ രണ്ടുകവാടങ്ങൾ ഒന്നാക്കി തുല്യ സ്വാതന്ത്യം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതിനു പകരം എരിതീയിൽ എണ്ണ ഒഴിക്കും വിധം ഇന്ത്യക്കാർക്കു വേണ്ടി മൂന്നാമത് ഒരു കവാടം കൂടി സ്ഥാപിച്ചെടുത്ത് സൗത്താഫ്രിക്കയിലെ വർഗ്ഗ വിവേചനത്തെ രൂക്ഷമാക്കുകയാണ്‌ ഗാന്ധി ചെയ്തത്.
ഒരിക്കലും ഗാന്ധിക്ക് കറുത്ത വർഗ്ഗക്കാരെ ഇഷ്ടമായിരുന്നില്ല. ഇരുപത്തൊന്നു വർഷക്കാലം സൗത്താഫ്രിക്കയിലുണ്ടായിരുന്ന ഗാന്ധിയുടെ നൂറുകണക്കിന്‌ ചിത്രങ്ങളിലൊന്നിൽ പോലും ഒരു കറുത്ത വർഗ്ഗക്കാരന്റെ മുഖം ആർക്കും ഇന്നോളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ അർത്ഥം ഗാന്ധി അത്രത്തോളം കറുത്ത വർഗ്ഗക്കാരെ വെറുത്തിരുന്നു എന്നാണ്‌. ആഫ്രിക്കന്‍ നാഷണല്‍ കോൺഗ്രസിന്റെ ആദ്യകാല പ്രവർത്തകരും ഗാന്ധിയുടെ സമകാലികരും ആയിരുന്ന Solomon PlatjeeWalter RubusanaJohn Tengo JabavuJohn. L. Dube തുടങ്ങിയവരെ കുറിച്ച് ഗാന്ധി അദ്ദേഹത്തിന്റെ ഒരു ലേഖനത്തിലും പറഞ്ഞിട്ടില്ല. കറുത്ത വർഗ്ഗക്കാരെ ജീവിതാന്ത്യം വരെയും സംസ്കാര ശൂന്യരായ ജന്തുക്കളായ് മാത്രമേ അദ്ദേഹത്തിന്‌ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഇന്ത്യക്കാർ കറുത്ത വർഗ്ഗക്കാരേക്കാൾ ശ്രേഷ്ടരാണന്നായിരൂന്നു എന്നും അദ്ദേഹത്തിന്റെ മതം. ഗാന്ധി കറുത്ത വർഗ്ഗക്കാരെ കണ്ടിരുന്നത് എങ്ങനെയന്ന് ഗാന്ധിതന്നെ എഴുതിയിരിക്കുന്നതു കാണാം.
The cell was situated in the Native quarters and we were housed in one that was labelled “For Colured Debtors”. It was this experience for which we were perhaps all unprepared. We had fondly imagined that we would have suitable quarters apart from the Natives. As it was, perhaps, it was well that we were classed with the Natives. We would now be able to study the life of native prisoners, their customs and manners. I felt, too, that passive resistance had not been undertaken too soon by the Indian community. Degradation underlay the classing of Indians with Natives. The Asiatic Act seemed to me to be the summit of our degradation. It did appear to me, as I think it would appear to any unprejudiced reader, that it would have been simple humanity if we were given special quarters. The fault did not lie with the gaol authorities. It was the fault of the law that has made no provision for the special treatment of Asiatic prisoners. Indeed, the Governor of the gaol tried to make us as comfortable as he could within the regulations. The chief warder, as also the head warder, who was in immediate charge of us, completely fell in with the spirit that actuated the Governor. But he was powerless to accommodate us beyond the horrible din and the yells of the Native prisoners throughout the day and partly at night also. Many of the Native prisoners are only one degree removed from the animal and often created rows and fought among themselves in their cells. The Governor could not separate the very few Indian prisoners (It speaks volumes for Indians that among several hundred there were hardly half a dozen Indian prisoners) from the cells occupied by Native prisoners. And yet it is quite clear that separation is a physical necessity. So much was the classification of Indians and other Asiatics with the Natives insisted upon that our jumpers, which being new were not fully marked, had to be labelled “N”, meaning Natives. How this thoughtless classification has resulted in the Indians being partly starved will be clearer when we come to consider the question of food.
Gandhi said on September 26, 1896 about the African people: "Ours is one continued struggle sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir, whose occupation is hunting and whose sole ambition is to collect a certain number of cattle to buy a wife, and then pass his life in indolence and nakedness." (Collected Works of Gandhi, Vol. I, pp. 409-410)Again in an editorial on the Natal Municipal Corporation Bill, in the Indian Opinion of March 18, 1905, Gandhi wrote: "Clause 200 makes provision for registration of persons belonging to uncivilized races (meaning the local Africans), resident and employed within the Borough.In the Indian Opinion of September 4, 1904, Gandhi wrote: "Under my suggestion, the Town Council (of Johannesburg) must withdraw the Kaffirs from the Location. About this mixing of the Kaffirs with the Indians I must confess I feel most strongly. It think it is very unfair to the Indian population, and it is an undue tax on even the proverbial patience of my countrymen."ഗാന്ധിയുടെ കാലഘട്ടത്തിൽ Kaffir എന്നത് കറുത്ത വർഗ്ഗക്കാരെ വിളിക്കാൻ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്ന വാക്കാണന്നും അതിന്‌ കാലാന്തരത്തിൽ അർത്ഥ പരിണാമം സംഭവിച്ച് ഇന്നത്തെ അർത്ഥ വ്യാപ്തിയിലേക്കെത്തിയതാണന്നും ഒരു വാദം നിലനിൽക്കുന്നുണ്ട്. എന്നാൽ 'Only one degree removed from the animal' എന്ന വിശേഷണത്തിലൂടെ ഗാന്ധി എന്താണ്‌ അർത്ഥമാക്കിയതന്നും, കറുത്ത വർഗ്ഗക്കാരോട് ഗാന്ധിക്കുണ്ടായിരുന്ന വെറുപ്പും വർണ്ണ വിവേചനവും എത്രത്തോളമുണ്ടായിരുന്നു എന്നും മനസ്സിലാക്കാൻ അതിബുദ്ധിയുടെ ആവശ്യമുണ്ടന്ന് തോന്നുന്നില്ല. ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരോട് ഗാന്ധിക്കുണ്ടായിരുന്ന അതേ മനോഭാവം തന്നയായിരുന്നു ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ബ്രാഹ്മണ്യം പടിക്കു പുറത്ത് നിർത്തിയ അധഃക്യതനോടുമുണ്ടായിരുന്നത്. ശ്രീനാരയണ ഗുരുവും ഗാന്ധിയും തമ്മിലുണ്ടായ ആശയപരമായ സംഘട്ടനത്തിന്റെ അടിസ്ഥാനവും അധഃക്യതനോട് അദ്ദേഹം വച്ചു പുലർത്തിയിരുന്ന മനോഭാവത്തിൽ നിന്നും ഉടലെടുത്തതാണ്‌. ഗാന്ധിയെപറ്റി ഇനിയും എന്തല്ലാം അറിയാനുണ്ടാവും. എന്നാൽ ഇതുകൊണ്ടൊന്നും ഗാന്ധിയുടെ മഹത്വം കുറയുന്നില്ല. ഒരാൾക്ക് എല്ലായ്പോഴും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. എല്ലാവരിലെയും എന്നപോലെ ഗാന്ധിയിലും ഒരുപാട് പരിണാമങ്ങൾ സംഭവിച്ചിട്ടുണ്ട്.ഒരു മഹാനും ലോകം മുഴുവൻ നന്നാക്കാനാവില്ല. പക്ഷേ ലോകം മുഴുവൻ നന്നാവാൻ ആഗ്രഹിക്കുന്നവനാണ്‌ മഹാത്മാവ്‌. മതത്തെയും ജാതി വ്യവസ്ഥയെയും മുറുകെ പിടിച്ചുകൊണ്ട് ഒരു മഹാനും സാമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാനാവില്ല. മതത്തെ രാഷ്ട്രീയവുമായി കൂട്ടികലർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള സാഹചര്യത്തിന്‌ ഇന്ത്യയിൽ അടിത്തറയിട്ടത് ഗാന്ധിയാണ്‌. അതുകൊണ്ടുതന്നെ ലോകത്തിലെ മറ്റ് പല ദരിദ്ര രാജ്യങ്ങളും യുക്തിബോധത്തിന്റെയും സംസ്കാരത്തിന്റെയും സമൂഹികമാറ്റത്തിലേക്ക് പോയപ്പോൾ ഇന്ത്യ മതഭ്രാന്തിന്റെ സൈകതതട്ടുകളിലേക്ക് സഞ്ചരിച്ചു. ഗാന്ധിയുടെ ഈ നിലപാടുകൾ അധികാരത്തിന്റെ ലഹരി കൈവെടിഞ്ഞ്, ഓരോ പൗരനേയും വ്യക്തിപരമായ് പങ്കു ചേർക്കുകയും ചുമതലപ്പെടുത്തുകയും ചെയ്യുന്ന ജനായത്ത രാഷ്ടീയതന്ത്രം ഇന്ത്യയിൽ വളർത്തിയെടുക്കുന്നതിനു പകരം നേതാക്കൾക്ക് അതിമാനുഷികമായ പ്രതിഛായ നൽകി ഭാരതത്തിന്റെ ഭാഗധേയ നിർണ്ണയം ഒരു കുടുംബത്തിനു മാത്രമായ് തീറെഴുതികൊടുക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചു. ഇത് ലോകത്തിലെ ദരിദ്ര നാരായൺ‍മാരായിരുന്ന രാജ്യങ്ങൾ വികസനത്തിന്റെ അത്യുംഗങ്ങളിലേക്ക് കുതിച്ചു ചാടിയപ്പോൾ ഇന്ത്യ നൂറ്റാണ്ടുകളോളം പിന്നോട്ട് പോകാനുള്ള സാഹചര്യമൊരുക്കി. സ്വാതന്ത്യം പങ്കുവച്ച് ഒരു അർദ്ധ രാത്രിയിൽ ഇന്ത്യയെ വെട്ടിമുറിക്കുമ്പോഴും തൊട്ടുകൂടാത്തവനന്നും തീണ്ടികൂടാത്തവനന്നും പറഞ്ഞ് ഒരുകാതം അകലെ നിർത്തിയിരുന്ന അധസ്ഥിതരായ അടിസ്ഥാന വർഗ്ഗത്തിനുവേണ്ടി ഇരന്നു വാങ്ങാൻ ഒരു അംബേക്കറില്ലായിരുന്നങ്കിൽ ഇന്ത്യയുടെ മുഖം ഇന്ന് അതിഭീകരമായിരുന്നേനെ. ഒരു മനുഷ്യായുസ്സുകൊണ്ട് ഒരുവനു ചെയ്യാവുന്നതിന്‌ പരിധിയുണ്ട്. പക്ഷേ ഒരു ജനതയെ അടിസ്ഥാന വർഗ്ഗമായ് നിലനിർത്താനുള്ള സാഹചര്യമുണ്ടാക്കുമാറ് ജാതീയതയെ വളർത്തിയെടുക്കുകയും പ്രീണിപ്പിച്ചും ചൂഷണം ചെയ്തും കൂടെ നിർത്തി എന്നത് കരണീയമായ് കരുതാനാവില്ല. ഇങ്ങനെയൊക്ക ആയാലും എടുത്തുപറയാൻ നമുക്ക് മറ്റൊരു നേതാവില്ലാത്തിടത്തോളം ഭാരതത്തിന്റെ ചരിത്രത്തിൽ ഗാന്ധിയുടെ പ്രാധാന്യം കുറയുന്നില്ല. പക്ഷേ വിമർശനങ്ങൾക്ക് സാംഗത്യമില്ലാത്ത ഒരു മഹാനാണ്, ക്രിസ്തുവോളമോ, ഗൗതമ ബുദ്ധനോളമോ സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും പര്യായമായ എല്ലാം തികഞ്ഞ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഗാന്ധി എന്ന് അംഗീകരിക്കാനാവില്ല. വിമർശനങ്ങൾകൊണ്ട് തകർത്തുകളയാവുന്ന ഒരു വിഗ്രഹമല്ല ഗാന്ധി. എങ്കിലും സത്യങ്ങൾ സത്യങ്ങളല്ലാതാകുന്നില്ല. അസാധാരണത്വമുള്ള ഒരു സാധാരണ മനുഷ്യനായ് ഒരു നാണയത്തിന്റെ രണ്ടുപുറങ്ങൾ പോലെ തറ്റും ശരിയും ചെയ്തു കടന്നുപോയ ഒരു വ്യക്തിത്വമാണത്. അവസാന നാളുകളിൽ ആ തിരിച്ചറിവ് അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ജാതി വ്യവസ്ഥയെ സർ‍വ്വ ശക്തിയുമെടുത്ത് വളർത്തികൊണ്ട് വർഗ്ഗീയതയെ എതിർക്കാൻ കഴിയില്ലായിരുന്നു വന്നും, രാഷ്ട്രീയത്തിൽ മതത്തെ ചൂഷണം ചെയ്യാൻ പാടില്ലായിരുന്നുവന്നും അദ്ദേഹം മനസ്സിലാക്കിയപ്പൊഴേക്കും വൈകിപോയിരുന്നു. ഇല്ലങ്കിൽ ഒരു പാതിരാത്രിയിൽ സംസ്കാരങ്ങളുടെ കളിതൊട്ടിലായിരുന്ന ഒരു മഹാരാജ്യം മതത്തിന്റെ പേരിൽ വെട്ടിമുറിക്കുന്നത് കാണേണ്ടി വന്നപ്പോൾ, എന്തേ എന്റെ അഹിംസയുടെ മന്ത്രം ഫലിക്കാതെ പോയി എന്ന് ഗാന്ധിക്ക് സ്വയം ചോദിക്കേണ്ടി വരില്ലായിരുന്നു.മിത്തുകളേയും മഹാന്മാരേയും ചോദ്യം ചെയ്യാൻ ആരും ധൈര്യം കാണിക്കാറില്ല. സിനിമയേയും പുസ്തകങ്ങളേയും അധികാരമുപയോഗിച്ച് നിരോധിക്കുകയും പത്രസ്വാതന്ത്യത്തിന്‌ കത്തിവയ്ക്കുകയും ചെയ്യുന്ന നാട്ടിൽ വിമർശനങ്ങൾ മാത്രം പ്രതീക്ഷിച്ചുകൊണ്ട് .കടപ്പാട് :Dr. Prasanth Krishna

Saturday, April 7, 2012

                 
                കണ്ണെത്താ ദൂരത്തു പടര്‍ന്നു കിടക്കുന മണല്കൂനകളില്‍ എങ്ങോട്ടെന്നറിയാതെ അവന്‍ ഓടുകയായിരുന്നു... കൂട്ടിനു ചുട്ടുപൊള്ളുന്ന വെയിലും മണല്ക്കാറ്റും, അതിജീവനത്തിന്‍റെ അത്യാഗ്രഹം അവനെ പിന്നെയും മുന്നോട്ടു കൊടുപോകുകയായിരുന്നു. ഇടക്കിടക്ക് ഭീതിയോടെ ചുറ്റുംനോക്കുന്നു പിന്നെയും ഓടുന്നു. ആരോ അവനെ പിന്തുടരുന്നുണ്ട്. ശൂന്യതയില്‍ എവിടെനിന്നോ ഇരച്ചുകയറുന്ന ഒരു വാഹനത്തിന്‍റെ ഇരമ്പല്‍ ആ കാതുകളില്‍അറിച്ചുകയറി അവന്‍റെ ഉള്ളില്‍ അതു ഭീതിയുടെ ആക്കംകൂട്ടി. ഓടിത്തളര്‍ന്ന അവന്‍   ഒന്നിരുന്ന്‍കൊണ്ടു ചുറ്റും കണ്ണോടിച്ചു. പിന്നെ വേഗം കയ്യിലുണ്ടായിരുന്ന ബാഗില്നിന്നു അവന്‍ ഒരു പേനയും പേപ്പറും എടുത്തു എഴുതാന്‍ തുടങ്ങി.
  
പ്രിയ സുഹ്രത്തേ,
ഒരു പ്രവാസിയുടെ കണ്ണുനീരില്‍കുതിര്‍ന്ന അപേക്ഷയാണു.
ഇതുവായിക്കുന്ന നീ ആരയിരിക്കുമെന്നോ നിന്‍റെ കരങ്ങളില്‍ ഇത് എത്തിപ്പെടുന്ന സമയം ഞാന്‍ ജീവനോടെ ഉണ്ടാകുമെന്നോ എനിക്ക് അറിയില്ല. എങ്കിലും പ്രിയ മിത്രമേ ഇത്രമാത്രം നീ എനിക്കായ് ചെയ്യുമോ?

ഒന്ന് ഫോണ്‍ ചെയ്യാനോ ഒരു കത്തോ എനിക്ക് എന്‍റെ വീട്ടിലെക്കു ചെയ്യാനാകാതെ അറബിക്ക് അടിമയായി, അവന്‍റെ ക്രൂരതകള്ക്ക് ബലിയാടായി,ശമ്പളമില്ലാത്ത ജോലിക്കാരനായ്  ഞാന്ഇവിടെ നാല് വര്ഷം പിന്നിടുന്നു. നാടും ,വീട്ടുകാരും കൂട്ടുകാരും എല്ലാം എനിക്ക് ഇനി വെറും സ്വപ്നം മാത്രം. എന്നെ വെറുക്കരുതെന്നു, ഞാന്‍ ഇവിടെ എല്ലാം മറന്നു ജീവിക്കുകയല്ലന്നു, അവര്‍ക്ക് എന്നനെക്കുമായ് എന്നെ  നഷ്ട്ടമായെന്നു എന്നെ കാത്തിരിക്കുന്നവരെ അറിയിക്കണം. ഞാന് കല്‍തുറങ്ക്ല്‍നിന്നു ചാടുമ്പോള്‍ ഈ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു.ഇപ്പോള്‍തന്നെ  
ഒരായിരം കള്ളകെസ്സുകള്ചുമത്തി എന്നെ എല്ലാതരത്തിലും അവര്പൂട്ടികഴിഞ്ഞുകാണും തീര്ച്ച, അത് ഇവിടത്തെ രീതിയാണ്.
എങ്കിലും ഇത്രയെങ്കിലും ചെയ്യനായല്ലോ എന്ന സന്തോഷം. എന്‍റെ ഏറെനാളത്തെ പരിശ്രമത്തിന്‍റെ വിജയമാണ് നിമിഷം..... ഈ കത്ത്, പ്രിയകൂട്ടുകാര ഇതു സ്വപ്നങ്ങള്‍തകര്‍ന്നടിഞ്ഞ ഒരു പ്രവാസിയുടെ അവസാന ആഗ്രഹമാണ്‌ എന്നെ നീ സഹായിക്കില്ലേ !

എഴുതി മുഴുമിപ്പിക്കും മുന്നേ വീണ്ടുമാ വാഹനത്തിന്റെ ഒച്ച കാതുകളില്അരിച്ചിറങ്ങുന്നതു അവനറിഞ്ഞു. എഴുതി മുഴുമിക്കാത്ത കത്തിനെ പെട്ടന്നു മടക്കി ബാഗില്‍ തിരുകികയറ്റി പിന്നെയും അവന്ഓടാന്തുടങ്ങി.
         ഒടുവില്‍ അവന്‍ എത്തി. പരന്നുകിടക്കുന്ന മണല്‍പരപ്പില്‍ ആരോ വിരിച്ചിട്ട കറുത്ത പരവതാനി പോലെ നീണ്ടു നിവര്‍ന്നുകിടക്കുന്ന റോഡിനു മുന്നില്‍. അതിനു മുകളിലൂടെ ചീറിപായുന്ന വാഹനങ്ങള്‍ അവക്കെല്ലാം അവന്‍  കൈകാട്ടിയെങ്കിലും ആരും അവനെ കണ്ടതായിപ്പോലും ഭാവിച്ചില്ല.
           അതാണ്ഗള്‍ഫ്‌എവിടെ ആര്‍ക്കും ആരോടും സ്നേഹമോ സഹതാപമോ ഇല്ല. എല്ലാവര്‍ക്കും അവരവരുടെതായ തിരക്കുകള്‍, അത് ആരുടേയും കുറ്റമെന്നും പറയാന്‍ ആകില്ല. സാഹചര്യങ്ങള്‍ എല്ലാവരെയും അങ്ങനെ ആക്കുന്നു.
      പ്രക്രതിക്ക് പോലും നിഷ്ട്ടമായ ഒരു നിലനില്‍പ്പ് ഇല്ലാത്ത നാട്.
മണിക്കൂറുകള്ക്ക്മുനമ്പ് കൊടും ചൂടായിരുന്നു കണ്ടതെങ്കില്‍ ഒന്ന് കണ്ടടച്ചു തുറക്കുന്ന സമയം ഒരു പൊടിക്കാറ്റുകൊണ്ട് അതിനെ തണുപ്പാക്കി മാറ്റുന്ന കാലാവസ്ഥ. ഒന്നിനും സ്ഥിരത ഇല്ലാത്ത ഒന്നിനോടും പ്രത്യക അനുകമ്പയില്ലാത്ത കുറേ മനുഷ്യരും ജീവനില്ലാത്ത മണ്ണും. എന്നോ മരണമടഞ്ഞ പ്രക്ര്തിയുടെ കല്ലറയാണോ ഇവിടം. എന്നോ മരിച്ച ഭൂമി അതിനെ നാം മരുഭൂമി എന്നും വിളിക്കുന്നു  അതല്ലേ സത്യം. മരുഭൂമിയില്‍ ജനിച്ചുവളര്‍ന്നവരുടെ മനസും ഏകദേശം ഇതുപോലെയൊക്കെ തന്നെയാണ്.
              ആരോടുംദയയോ കാരുന്ന്യമോ ഇല്ലാത്ത കുറെ മനുഷ്യ ജന്മ്മങ്ങള്‍ അവര്‍ക്കു കടിഞ്ഞാണിടുന്ന അറംപറ്റിയ നിയമങ്ങള്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ അവര്‍ചെയ്തുകൂട്ടുന്നതോ എല്ലാ സ്വാതന്ത്ര്യവും ഉള്ള നമ്മുടെ നാട്ടില്‍ നടക്കുന്നതിന്‍റെ എത്രയോ മടങ്ങ്ഏറെയാണ്. എവിടെയാണ് ചതികുഴികള്പതിയിരിക്കുനത് എന്ന് ആര്ക്കും പറയാന്‍ ആകാത്ത നാട്. അതാണ്നാം അക്കരെ നിന്ന് ഇക്കരെ പച്ചയായി കാണുന്ന അത്ഭുത ലോകം ഗള്‍ഫ്‌.
              അങ്ങനെ ഓരോന്നായി മനസ്സില്‍ അയവിറക്കി നില്‍ക്കവെയാണ്  പതിവിനു വിപരീതമായി ഒരു കാര്‍ വളരെ സ്ലോവില്‍ പോക്കുനത് അവന്‍റെ കണ്ണില്‍ പെട്ടത്, അതിനുള്ളിലെ ഡ്രൈവര്‍പിറകില്‍ ഇരിക്കുന്ന ആളോട് എന്തൊക്കയോ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുകയായിരുന്നു, പിന്നിലിരിക്കുന്ന പയ്യന്‍ അത്ഭുതത്തോടെ കാറിലെ അടച്ചിട്ട ഗ്ലാസിലൂടെ ഏതോ അത്ഭുതലോകത്ത് എത്തപ്പെട്ടവനെ പോലെ പുറംകാഴ്ചകള്‍ കാണുന്നു. കണ്ടാല്‍ അറിയാം അവന്‍ ഇന്നാട്ടില്‍ പുതിയവനാനെന്നു.

         ശരിയാണ് ബഷീര്അവന്‍ നാട്ടില്‍ ഇന്നു എത്തിയതെ ഉള്ളു. ഒരുപാട് സ്വപ്നങ്ങള്‍ കൊണ്ട് കടല്കടന്ന് വന്നവന്‍. ആദ്യമായ് ഇവിടേക്ക് പോരുമ്പോള്‍ എല്ലാവര്ക്കും ഉള്ളില്‍ ഒരു നിധിവേട്ട്ടക്ക് പോകുന്ന സന്തോഷമാണ്. എത്തി ദിവസങ്ങള്‍ കഴിയുമ്പോള്‍ അവര്‍ സ്വയം തിരിച്ചറിയും. അവന്‍റെ  നാടിന്‍റെ പച്ചപ്പിന്‍റെ കുളിര്മ്മ, അമ്മയൂട്ടുന്ന പച്ചരിചോരിന്‍റെ മണം, വരിക്ക പ്ലാവിലെ ചക്ക പഴുത്തത് അത് ആഘോഷിക്കുന്ന അണ്ണാന്‍ കുഞ്ഞിന്‍റെ ചിന്നം വിളി ,അങ്ങനെ എല്ലാമെല്ലാം.
                  കാറിനുള്ളിലെ കണ്ണാടിയിലൂടെ ബഷീറും പുറത്തുനിന്നു അവനും, പരസ്പരം കണ്ടു. റോഡില്‍ തന്‍റെ വാഹനത്തിനു കൈകാണിച്ച മുഷിഞ്ഞ വസ്ത്രം അണിഞ്ഞു അവശനായി നില്‍ക്കുന്ന ആ മനുഷ്യനെ കൈകാണിച്ചുകൊണ്ട്  ബഷീര്‍ ഡ്രൈവറോട് ചോതിച്ചു ഹൊ ! പാവം ഇവിടയും ഉണ്ടോ ഭിക്ഷക്കാര്‍?                ഡ്രൈവര് : “ എയ് അത് പിച്ചകാരനോന്നും ആകില്ല കാര്‍ നിര്ത്തിയാല്‍ കാണാം കഴുത്തറുത്തു ഉള്ളതും എടുത്തു അവന്‍ അവന്‍റെ പാട്ടിനു പോകും പിന്നെ....  “ അത്രയും പറഞ്ഞു തീര്‍ന്നതും ബഷീര്‍ന്‍റെ നിലവിളിയാണ് അയാള്‍ കേട്ടത്    “നിര്‍ത്തു ......വണ്ടി നിര്‍ത്തു......അവന്പിന്നിലുള്ള ഗ്ലാസില്കൂടി കണ്ടു തന്‍റെ വണ്ടിക്കു കൈകാട്ടിയാ ആ മനുഷ്യനെ പെട്ടെന്നൊരു കാര്‍ വന്നു ഇടിച്ചുവീഴ്ത്തികാറിനു ഉള്ളിലുള്ളവര്‍ പുറത്തുവന്നു അവനെ തല്ലി ചതക്കുന്നു. 


     അയാള്പെട്ടന്ന് ബ്രയ്ക്ഇട്ട് കാര്‍ നിര്ത്തിയതും ബഷീര്‍ ഡോര്‍ തുറന്നു അവിടേയ്ക്ക് ഇറങ്ങിയോടി. അവന്‍ ഓടിയടുക്കുമ്പോഴേക്കും അവര്‍ ആ മനുഷ്യനെയും വലിച്ചു വണ്ടിയില്‍ കയറ്റി കണ്ണെത്താ ദൂരം കഴിഞ്ഞിരുന്നു.
  അപ്പോഴാണ് ബാഗ്‌ അവന്‍റെ കണ്ണില്പെട്ടത്. അത് റോഡില്‍ തന്നെ കിടക്കുന്നുണ്ട്, വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചീറിപായുന്നു അപ്പോഴത്തെ മാനാസികാവസ്ഥയില്പരിസരബോധം ഇല്ലാതെ  അവന്‍ ആ ബാഗ്‌ എടുക്കാനായി റോഡിലേക്ക് കയറിയതും മറ്റൊരു വാഹനം വന്നു അവനെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ കടന്നു പൊയ്.  
         ഡ്രൈവര്‍ ഓടിഅടുത്ത്എത്തുംപോഴേക്കും അവന്‍ മരിച്ചിരുന്നു. അയാള്‍ ആകെ വിവശനായി തലയില്‍ കൈവെച്ചു നിന്നുപോയി .പെട്ടന്ന്  ബാഗു അയാളുടെ കണ്ണില്‍പ്പെട്ടു. പതുക്കെ വശങ്ങളിലേക്ക് നോക്കി പിന്നെ റോഡിലേക്ക്‌ കയറി  അയാള്‍ അതെടുത്തു നോക്കി. ഉള്ളില്‍ ഒരു കാത്തും ഒരു പേനയും പത്തു റിയാലും അല്ലാതെ മറ്റൊന്നും അതില്‍ ഉണ്ടായിരുന്നില്ല അയാള്അതെടുത്തു വായിച്ചു

പ്രിയ സുഹ്രത്തേ,
ഒരു പ്രവാസിയുടെ കണ്ണുനീരില്‍ കുതിര്‍ന്ന അപേക്ഷയാണു.
ഇതുവായിക്കുന്ന നീ ആരയിരിക്കുമെന്നോ നിന്‍റെ  കരങ്ങളില്‍ ഇത് എത്തിപ്പെടുന്ന സമയം ഞാന്‍ ജീവനോടെ ഉണ്ടാകുമെന്നോ”
                  വായന മുഴുമിക്കും മുന്നേ അകലെയെവിടെയോ നിന്ന് പോലിസ്വാഹനങ്ങളുടെ നിലവിളിയോച്ച ആ കാതുകളിലേക്ക് അരിച്ചുകയറുന്നത് അയാള്അറിഞ്ഞു.....